ഇന്ന് ലോക ഹൃദയ ദിനം. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിർത്താനും ഓരോരുത്തരും അനുവർത്തിക്കേണ്ട പ്രതിരോധമാർഗങ്ങൾ മറ്റുള്ളവർക്കും പ്രയോജനകരമാം വിധം പങ്കുവെക്കണമെന്ന് ഈ ദിനം ആഹ്വാനം ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങളെപ്പറ്റി അവബോധം നല്‍കുന്നതിനായാണ് ലോകാരോഗ്യ സംഘടനയും വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് 2000 മുതല്‍ എല്ലാവര്‍ഷവും സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.
നില്‍ക്കാതെ മിടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തിന് അത്രത്തോളം കാര്യങ്ങളുണ്ട് മനുഷ്യ ശരീരത്തില്‍ ചെയ്ത് തീര്‍ക്കാന്‍. പക്ഷെ നിര്‍ഭാഗ്യമെന്നോണം ലോകത്ത് സംഭവിക്കുന്ന മനുഷ്യ മരണങ്ങളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യകളിലെ വളര്‍ച്ച ചികിത്സാരംഗത്തും നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ പല രീതിയിലുള്ള നൂതന ചികിത്സാരീതികളും നിലവിലുണ്ട്. ഇത്തരം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെ തന്നെ പല ഹൃദ്രോഗങ്ങളെയും ചികില്‍സിച്ചു ഗുണപ്പെടുത്താവുന്നതാണ്.
കേരളത്തിലെ കുഞ്ഞു ഹൃദയങ്ങളെ കാക്കണം
ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തില്‍ കുറവാണ്.
പ്രതിവര്‍ഷം അഞ്ചുലക്ഷം പ്രസവങ്ങള്‍ നടക്കുന്ന കേരളത്തില്‍ ജനിതകഹൃദയവൈകല്യവുമായി പിറന്നുവീഴുന്നത് 4000 കുഞ്ഞുങ്ങളാണ്. അതേ കാരണം കൊണ്ട് വര്‍ഷാവര്‍ഷം മരണപ്പെടുന്നത് 750- ലധികം കുട്ടികളും. ശിശുമരണങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായ ജനിതക ഹൃദയവൈകല്യത്തെ പ്രതിരോധിക്കാന്‍ കേരളം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുമ്പോഴാണ് ആരോഗ്യരംഗത്ത് നമ്മള്‍ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ ഒരു വര്‍ഷം എത്ര കുട്ടികളാണ് ജനിതകഹൃദയവൈകല്യവുമായി ജനിക്കുന്നത്, അവരില്‍ എത്രപേര്‍ക്ക് മതിയായ ചികിത്സ ലഭിച്ചു, എത്രപേര്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചു, എത്ര കുട്ടികള്‍ ഇക്കാരണത്താല്‍ മരണപ്പെട്ടു തുടങ്ങിയ അടിസ്ഥാനവിവരങ്ങളുടെ കണക്കുകള്‍ പോലും നമ്മുടെ ആരോഗ്യവകുപ്പിന്റെ കൈയില്‍ ഇല്ല. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആയിരത്തില്‍ എട്ടുകുട്ടികള്‍ ഹൃദയവൈകല്യവുമായി ജനിക്കുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ തന്നെ അത്രയും കുഞ്ഞുങ്ങളെ പോലും ചികിത്സിക്കാനുള്ള സൗകര്യം നമ്മുടെ കേരളത്തിലില്ല.
ഹൃദയത്തിനും വേണം കരുതല്‍
മദ്യപാനം, പുകവലി, ലഹരി വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ആരോഗ്യ പൂര്‍ണമായ ജീവിതരീതിയാണ് ഹൃദ്രോഗം ഒഴിവാക്കാനുള്ള പ്രധാന വഴി. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, പതിവായി വ്യായാമം ചെയ്യുക ഇവയൊക്കെ ഹൃദ്രോഗത്തെ തടയും.
“ലോകത്തിൽ ഏറ്റവും മനോഹര വസ്തുക്കൾ കാണാനോ തൊടാനോ കഴിയില്ല- അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയണം” ഹെലൻ കെല്ലർ പറഞ്ഞ വാക്യമാണിത്. ഹൃദയം കൊണ്ട് അനുഭവിച്ചറിയാന്‍ ഹൃദയത്തെ കാത്തു സംരക്ഷിക്കാം...