മലപ്പുറം: മുസ്ലിം ലീഗിനകത്ത് ലിംഗ നീതിക്കായി പ്രവര്‍ത്തിച്ച ഹരിത പെണ്‍കുട്ടികള്‍ക്ക് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദിന്‍റെ മറുപടിയും ഉപദേശവും. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃക എന്ന് പറഞ്ഞ അഡ്വ. നൂർബിന റഷീദ്, മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നതെന്ന് ഹരിത പെണ്‍കുട്ടികളെ ഓര്‍മ്മിപ്പിച്ചു. മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്‍റെ നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഹരിതയുടെ പുതിയ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി.
മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്ന് ഹരിതയുടെ പുതിയ നേതൃത്വത്തെ നൂർബീന ഓര്‍മ്മിപ്പിച്ചു. ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മതന്യൂനപക്ഷമാണ്. അല്ലാതെ ലിംഗ ന്യൂനപക്ഷമല്ല. ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ ലീഗ് അതിന്റെ ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. നാം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്ലിം ആണെന്ന ബോധമുണ്ടാവണമെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തരുത് എന്നും നൂർബിന റഷീദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നൂര്‍ബിനാ റഷീദിന്‍റെ പ്രസംഗത്തിനെതിരായി പുതിയ ഹരിത ഭാരവാഹികളാരും സംസാരിച്ചില്ല. സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുഴുവന്‍ ആളുകളും സംസാരിച്ചത്. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാനും അവരില്‍ പലരും മറന്നില്ല. മുസ്ലിം ലീഗ് നേതൃത്വം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങള്‍ പൊതുബോധത്തിന് വിപരീതമായിരിക്കാം. എന്നാല്‍ അത് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു.