ഇന്ത്യന്‍ വ്യോമസേനയ്ക്കായി സി295 യാത്രാ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ടാറ്റയും സ്‌പെയിനിലെ എയര്‍ബസും 22,000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടു. ഡിഫൻസ് മാനുഫാക്ചറിങിൽ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നൽകാനുളള കേന്ദ്ര നയത്തിന്റെ ഭാഗമായാണ് ഈ കരാർ. കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച അംഗീകാരം ടാറ്റക്ക് നൽകിയത്.
രണ്ടുവർഷത്തിനുള്ളിൽ16 സൈനിക വിമാനങ്ങളും അടുത്ത 10 വർഷത്തിനുള്ളിൽ 40 സൈനിക വിമാനങ്ങളുമാണ് നിർമ്മിക്കേണ്ടത്. ഇതിനായുള്ള നിർമ്മാണ ശാലകൾക്ക് ഹൈദരാബാദിലും ബെംഗളൂരുവിലും ഗുജറാത്തിലും ഉത്തർപ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്. കരാര്‍ പ്രകാരം 56 വിമാനങ്ങളില്‍ 16 എണ്ണം എയര്‍ബസ് നിര്‍മിച്ചു നല്‍കും. ബാക്കിയുള്ള 40 വിമാനങ്ങള്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മിക്കും.
തദ്ദേശീയമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള കരാറിലാണ് ടാറ്റയും എയർബസും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രതിരോധ സേനയ്ക്ക് വേണ്ടി പോർവിമാനങ്ങൾ നിർമ്മിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ടാറ്റയ്ക്ക് സ്വന്തമാകും.
കൂടാതെ, ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പു കൂടെയാണ് പുതിയ കരാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന അവ്രോ വിമാനത്തിന് പകരമായാണ് പുതിയ വിമാനം ഉപയോഗിക്കുക. പൂര്‍ണ്ണ സജ്ജമായ റണ്‍വേ അവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിമാനം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെ ചരക്ക് നീക്കത്തിനും സഹായകമാവും.