ഡല്‍ഹി: അസമില്‍ ഗ്രാമീണ കര്‍ഷകര്‍ക്കെതിരെ നടന്ന അതിക്രമവും വെടിവെപ്പും കുടിയിറക്കലും ന്യൂനപക്ഷ മുസ്ലീം വേട്ടയുടെ ഭാഗമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ധരങ്ങ് ജില്ലയിലെ ധോല്‍പൂര്‍ ഗ്രാമീണമേഖലയിലെ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരാണിവര്‍. വര്‍ഗീയമായി തയാറാക്കിയ പദ്ധതിപ്രകാരമാണ് ആക്രമണം നടന്നത് - സപിഎം ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ പൌരന്മാര്ക്കും തുല്യതയും സുരക്ഷയും ഉറപ്പ് നല്കുന്ന ഭരണഘടനയുടെ നേര്‍ക്കുള്ള കടന്നാക്രമണമാണിത്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന വിദ്വേഷ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ച സിപിഎം പിബി കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും സംഭവത്തില്‍ അടിയന്തിരമായി ജുഡീഷ്യല്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് സപിഎം ബ്യൂറോ ആവശ്യപ്പെട്ടു.
ധോൽപൂരിലെ ധമങ്ങ് ജില്ലയിലെ ഗ്രാമത്തില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീം വിഭാഗത്തില്‍ പെട്ടവരെയാണ് കുടിയൊഴിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ സാഹചര്യവും മഴയും പരിഗണിക്കാതെ നടത്തിയ ക്രൂരമായ സര്‍ക്കാര്‍ ഇടപെടലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ മാസത്തിനുശേഷം ഇത് രണ്ടാം തവണയാണ് ഗ്രാമവാസികളെ കുടിയിറക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടത് മുസ്ലീം വിഭാഗത്തില്‍പെട്ട ദരിദ്ര കുടുംബങ്ങളാണ്. 800 കുടുംബങ്ങളെയാണ് കുടിയിറക്കിയത്.