2,520 ടൺ ഹിൽസ മത്സ്യം ബംഗാളിലേക്ക് കയറ്റുമതി ചെയ്യാൻ അനുവാദം നല്‍കി ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാർ. 63 ഹിൽസ ഡീലർമാർക്ക് 40 ടൺ വീതം കയറ്റുമതി ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ, പൂജാ സമ്മാനമായി ബംഗാളിലേക്ക് 2,000 ടണ്ണിലധികം ഹിൽസ കയറ്റുമതി ചെയ്യാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.
ബംഗാളികളുടെ സാംസ്ക്കാരിക മുദ്രയാണ് ഹിൽസ മത്സ്യം. വിവാഹങ്ങൾക്കും മറ്റും സമ്മാനമായി പോലും ഈ മത്സ്യം ബംഗാളിൽ നൽകാറുണ്ടത്രേ. ദുർഗ്ഗാപൂജക്കും, വിവാഹ പാർട്ടികൾക്കും ഹിൽസ പ്രധാന വിഭവം തന്നെയാണ്. ഇന്ത്യയില്‍ ഗംഗാ ഗോദാവരി നദികളില്‍ നിന്നാണ് ഹിൽസ മത്സ്യം ലഭിക്കാറുള്ളത്. ബംഗ്ലാദേശിലെ നിന്ന് വലിയ തോതിൽ ഇറക്കുമതിയും ചെയ്യുന്നുണ്ട്. പത്മാ നദിയിൽ നിന്ന് പിടിക്കുന്ന ഹിൽസയാണ് ഇന്ത്യയിൽ എത്തിക്കുന്നത്.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ 'പുലാസ' എന്ന പേരിലാണ് ഹില്‍സ മത്സ്യം അറിയപ്പെടുന്നത്. 'താലി വിറ്റും പുലാസ കഴിക്കണം' എന്ന ഒരു ചൊല്ലു തന്നെ ആന്ധ്രാപ്രദേശിൽ ഉണ്ട്. കിലോക്ക് 17000 രൂപ വരെ വിലക്കാണ് ഇത്തവണ ഗോദാവരിയിൽ നിന്നും പിടിച്ച പുലാസ മത്സ്യങ്ങൾ വിറ്റുപോകുന്നത്.
തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലും പുലാസക്ക് ആവശ്യക്കാരുണ്ട്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള സമയങ്ങളിലാണ് ഗോദാവരിയിൽ നിന്ന് ഈ മത്സ്യം ലഭിക്കുക. പുലാസ കൊണ്ടുണ്ടാക്കുന്ന കറിയും ആന്ധ്രപ്രദേശിൽ ഏറെ പ്രശസ്തമാണ്. പരമ്പരാഗത രീതിയിൽ ആണ് കറി തയ്യാറാക്കുന്നത്. വിറക് അടുപ്പിൽ മൺപാത്രത്തിലാണ് ഈ കറി പാകം ചെയ്യുക. കറി തയ്യാറാക്കിയ ശേഷം ഒരു ദിവസം കഴിഞ്ഞ് കൂട്ടുമ്പോഴാണ് കൂടുതൽ രുചിയത്രേ.