തിരുവനന്തപുരം: ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയിലൂടെ ഇസ്ലാം മതത്തിലേക്ക് മറ്റ് മതത്തില്‍പ്പെട്ടവരെ ചേര്‍ക്കുന്നുവെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നാര്‍ക്കോട്ടിക് ജിഹാദ്
കേരളത്തിലെ മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കേസുകളിലുമുള്‍പ്പെട്ടയാളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് അതില്‍ പ്രത്യേക പങ്കില്ല എന്നത് മനസിലാക്കാന്‍ കഴിയും. 2020 രജിസ്റ്റര്‍ ചെയ്ത 4941 നാര്‍ക്കോട്ടിക് കേസുകളില്‍ 5422 പ്രതികളാണുള്ളത്. ഇതില്‍ 2700 പേര്‍ (49.8%) ഹിന്ദുമതത്തില്‍ പെട്ടവരാണ്. 1869 പേര്‍ (34.47%) മുസ്ലീം മതത്തില്‍ പെട്ടവരാണ്. 853 പേര്‍ (15.73%) കൃസ്തു മതത്തില്‍ പെട്ടവരാണ്. ഈ കണക്കില്‍ അസ്വാഭാവികമായ അനുപാതം എവിടെയും കാണുന്നില്ല. നിരബന്ധിച്ച് മയക്കുമരുന്ന് നല്‍കി മതപരിവര്‍ത്തനം നടത്തി എന്നാ രീതിയില്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ക്രിസ്തുമതത്തില്‍ നിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നു എന്ന ആശങ്ക വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലവ് ജിഹാദ് ഇല്ല
മത പരിവര്‍ത്തനം ലക്ഷ്യം വെച്ച് പ്രണയം നടിച്ച്, മറ്റ് മതത്തില്‍ പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിച്ച് തീവ്രവാദ പ്രസ്ഥാനത്തിലേക്ക് എത്തിക്കുന്നുവെന്നത് വസ്തുതാപരമായി തെറ്റാണ്. 2019 വരെ കേരളത്തില്‍ നിന്ന് നൂറുപേരാണ് ഐഎസില്‍ ചേര്‍ന്നത്. അവരില്‍ 72 പേര്‍ ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയി അവിടെനിന്നും ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ ചേര്‍ന്നവരാണ്. അവരില്‍ കോഴിക്കോട് തിരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. ബാക്കി 28 പേര്‍ കേരളത്തില്‍ നിന്നുതന്നെ പോയവരാണ്. ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം ഐഎസില്‍ ചേര്‍ന്നത്. അതില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍ പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന കൃസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത് രണ്ടുപേരും ഒരുമിച്ച് ഐ എസില്‍ ചേരുകയാണുണ്ടായത്. തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന കൃസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന കൃസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത് രണ്ടുപേരും മേല്പരറഞ്ഞവരെപ്പോലെ ഐ എസില്‍ ചേര്‍ന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും മതപരിവര്‍ത്തനം നടത്തി ഇവരെ ഇസ്ലാം മതത്തിലും തീവ്രവാദ പ്രസ്ഥാനങ്ങളിലും ചേര്‍ത്തുവെന്നത് അസംബന്ധമാണ് -മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അനാവശ്യമായ വിവാദമാണ് ഉയര്‍ന്നുവന്നത്. വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുളള തല്‍പ്പരകക്ഷികളുടെ വ്യാമോഹം അത് വ്യാമോഹമായിത്തന്നെ അവസാനിക്കുകയേയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല
വിവാദ പ്രസ്താവന നടത്തിയവര്‍ അനാരോഗ്യകരമായ പ്രസ്താവനയിലെ തെറ്റ് മനസ്സിലാക്കി അതിന്റെ തുടര്‍ച്ചയായുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമുണ്ടാകുമ്പോഴാണ് സര്‍ക്കാര്‍ അത്തരത്തില്‍ യോഗം വിളിച്ചുകൂട്ടുക. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല. ബിഷപ്പിനോട് പ്രസ്താവന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടകാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകള്‍ക്കുളളില്‍ നിന്ന് പരിഹരിക്കുകയും വിവാദം ശമിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന ഏതെങ്കിലും കക്ഷിയുടെ ഭാഗത്തല്ല പ്രശ്‌നം. പ്രശ്‌നം പുറത്താണുളളത്. തെറ്റായ പരാമര്‍ശമുണ്ടായതാണ് പ്രശ്‌നം. അതിനനുസരിച്ചുളള പരിഹാരമാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി വാസവന്‍ പാല ബിഷപ്പിനെ കണ്ടത് നാര്‍ക്കോട്ടിക് ജിഹാദ് ചര്‍ച്ച ചെയ്യാനല്ല. അവര്‍ ഒരുമിച്ച് പങ്കെടുക്കേണ്ട ഒരു പരിപാടിയില്‍ എത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയാണ്. അത് മന്ത്രി വാസവന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്-മുഖ്യമന്ത്രി പറഞ്ഞു.