ഒടുവിൽ സി.പി.എം നേതാവ് ടി.എൻ. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പരാതികളെ തുടര്‍ന്നാണ് ജയരാജിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോടതിയില്‍ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു വ്യക്തമായതോടെ സർക്കാർ ജയരാജിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഐടി മിഷൻ ഡയറക്ടർ ഡോക്ടര്‍ ചിത്ര ഐ.എ.എസാണ് പുതിയ ഡയറക്ടര്‍.
പരാതി പരിഗണിക്കവേ ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആവശ്യപ്പെട്ട ഫയലുകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന്, മാർച്ച് 26-നുള്ളിൽ ജയരാജിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹൈക്കോടതിയിൽ എത്തിക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഫയൽ ഹൈക്കോടതിക്ക് മുന്നിലെത്തിയാൽ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് സർക്കാര്‍ ജയരാജിനെ കൈവിടാന്‍ കാരണം. സി–ഡിറ്റിൽ റജിസ്ട്രാറായിരുന്ന ജി.ജയരാജിനെ വിരമിച്ചതിനു ശേഷം കരാർ അടിസ്ഥാനത്തിലാണ് ഡയറക്ടറായി നിയമിച്ചത്. അതിനായി ജയരാജിനു ചേരുന്ന വിധത്തിൽ ഡയറക്ടറുടെ യോഗ്യതകൾ മാറ്റിമറിച്ചുവെന്ന് അന്നുമുതല്‍ ആരോപണമുയര്‍ന്നിരുന്നു. സി–ഡിറ്റിലെ ഇടതുപക്ഷ യൂണിയനുകൾ ഉള്‍പ്പടെ ശക്തമായി പ്രതിഷേധിച്ചിരുന്നുവെങ്കിലും സി.പി.എം നേതൃത്വം ജയരാജിനെ കൈവിടാന്‍ തയ്യാറല്ലായിരുന്നു.
'ഹൈക്കോടതി ഉത്തരവ് എതിരായാൽ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുമെന്നും, എൽഡിഎഫ് ഭരണം വീണ്ടും വരുമ്പോൾ താൻ ഈ സ്ഥാനത്തു തന്നെ ഉണ്ടാവുമെന്നും' സി–ഡിറ്റ് ജീവനക്കാരുടെ ഒരു യോഗത്തിനിടെ ജയരാജ് വെല്ലുവിളിച്ചിരുന്നു.