ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. 20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായി ഉയര്‍ന്നു. ഒരു പെട്ടി തക്കാളിയുടെ വില 500-ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ചെറിയ ഉള്ളിക്ക് ഇന്നലെ 60 രൂപയായിരുന്നതാണ് ഇന്ന് 95 രൂപയായത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ പഴം- പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി വീടൂകളില്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യമായി എറണാകുളത്ത് നടപ്പാക്കുമെന്ന് പറയുന്ന ഈ സംവിധാനം പിന്നീട് കേരളമൊട്ടാകെ നടപ്പാക്കാന്‍ പ്രായോഗികമായി എത്രത്തോളം സാധിക്കുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
നേരത്തെ, സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. മുന്‍ഗണനാ ലിസ്റ്റിലുളളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുളളവര്‍ക്കും കിറ്റ് നല്‍കും. അത്യാവശ്യമല്ലെങ്കിൽ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്ന് സർക്കാർ വീണ്ടും കർശനമായ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ഒരുനിലക്കും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി.