ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള പതിനൊന്നു പേര്‍ക്കെതിരെയാണ് വിജയ്-യുടെ നീക്കം. ആരും തന്റെ പേര് ഉപയോഗിച്ച് സമ്മേളനങ്ങളോ രാഷ്ട്രീയ പാർട്ടിയോ രൂപീകരിക്കരുതെന്ന് അദ്ദേഹം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നു.
കേസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ഹര്‍ജി നല്‍കിയത്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്.
വിജയുടെ പേരില്‍ പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍. പിന്നാലെ അവരെ തള്ളി വിജയിയും രംഗത്തെത്തി. ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും ആരാധകരോടും വിജയ് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പിതാവുമായി വിജയ് അകന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിജയ് പരസ്യമായി പറഞ്ഞത് ചന്ദ്രശേഖറിന് വലിയ തിരിച്ചടിയായി. പിന്നാലെ, തന്റെ പിതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ പിന്തുടരാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം ആരംഭിച്ച പാർട്ടിയിൽ ആരാധകർ ചേരരുതെന്നും വിജയ് വ്യക്തമായി പറയുകയും ചെയ്തു.