കോളേജുകളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഎമ്മിന്‍റെ ആരോപണത്തിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്ന്
എം എസ് എഫ് അഖിലേന്ത്യാ പ്രസിഡന്‍റ് ടി പി അഷറഫലി ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്ന പാര്‍ട്ടി, വിദ്യാര്‍ഥികള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തരുത്. ഇടതുപക്ഷ സര്‍ക്കാര്‍ പുറത്തുവിടുന്ന തെളിവുകള്‍ സമൂഹത്തിനു ബോധ്യമായാല്‍ എല്ലാവരും ഒരുമിച്ച് നിന്ന് വിപത്തുകള്‍ നേരിടുമെന്നും അഷറഫലി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
വെറുതെ ഒരു ഓളത്തിന് പറഞ്ഞ് പോകാതെ CPM പുറത്തിറക്കിയ സമ്മേളനങ്ങളുടെ മുന്നോടിയായുള്ള ഈ പുസ്തകത്തിലെ പ്രൊഫഷണൽ കാമ്പസുകളിലെ തീവ്രവാദ, വർഗീയ സ്വഭാവത്തിലേക്ക് ചിന്തിപ്പിക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ കുറിച്ച് വ്യക്തമാക്കണം. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് നിങ്ങൾ. കേരളത്തിലെ എല്ലാ പ്രൊഫഷണൽ കോളേജുകളേയും, അവിടെ പഠിക്കുന്ന കുട്ടികളെയും കരിനിഴലിൽ നിർത്തരുത്. നിങ്ങൾ പുറത്ത് വിടുന്ന തെളിവുകൾ കേരളീയ സമൂഹത്തിന് ബോധ്യമുള്ളതായാൽ എല്ലാവരും ഒരുമിച്ച് ഈ വിപത്തുകൾക്കെതിരെ പോരാടാനുണ്ടാവും.മറിച്ച് നിങ്ങളുടെ രാഷട്രീയ വിരോധം തീർക്കാൻ ഏതെങ്കിലും സംഘടനയെ കരിവാരിതേക്കാനോ, നിങ്ങളുടെ രാഷട്രീയ അജ്ഞതമൂലം ഏതെങ്കിലും സംഘടനയെ തീവ്രവാദ, വർഗീയ സംഘടനയാക്കാനോ അതിലൂടെ രാഷ്ട്രീയ നേട്ടവുമാണ് ലക്ഷ്യമെങ്കിൽ കേരളം ഈ വാദത്തെ തള്ളികളയുകയും CPM ൻ്റെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിയുകയും ചെയ്യും.
ഇതോടെപ്പം തന്നെ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം, കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾക്ക് എല്ലാ കോളേജുകളിലും പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാർ നിയമനിർമ്മാണം നടത്തണം.അതിനുള്ള ചില ശ്രമങ്ങൾ ഉള്ളതായി കേട്ടിരുന്നു അതെന്തായിയെന്ന്
CPM, SFI എന്നിവർ വ്യക്തമാക്കണം.അരാഷ്ട്രീയ കാമ്പസുകളിലെ അരാജകത്വങ്ങളെ പ്രതിരോധിക്കേണ്ടതും, എല്ലാ കോളേജുകളിലും വിദ്യാർത്ഥികളുടെ ജനാധിപത്യവേദിയായ യൂണിയനുകൾ പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. കേരളം ഭരിക്കുന്ന ഇടത്പക്ഷത്തിന് അതിന് നിയമനിർമ്മാണം നടത്താൻ സാധിക്കുമോ എന്നതാണ് ചോദ്യം.