ആരോഗ്യമന്ത്രി വീണാ ജോർജിന് പത്തനംതിട്ട സിപിഎമ്മിലും എൽഡിഎഫിലും രൂക്ഷ വിമർശനം. പത്തനംതിട്ട സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റികളിലുമാണ് വിമർശനം ഉയർന്നത്. പാര്‍ട്ടി നേതാക്കള്‍ പോലും വിളിച്ചാല്‍ മന്ത്രിയെ ഫോണില്‍ ലഭിക്കാറില്ലെന്നാണ് പ്രധാന വിമർശനം. മന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും സിപിഎം നേതാക്കളെ ഒഴിവാക്കുകയാണ്, പത്തനംതിട്ട നഗരസഭയിലെ വികസ പ്രവര്‍ത്തനങ്ങളോട് വീണ ജോര്‍ജ് മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്നും വിമർശനമുയര്‍ന്നു.
'ഒരു മന്ത്രി പല തവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന്' വീണാ ജോര്‍ജ്ജിന്റെ പേരു പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം ഇടതു എംഎല്‍എ യു. പ്രതിഭയും പരിഭവം പറഞ്ഞിരുന്നു. 'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ വിളിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ പലരും നമ്മളേയും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്' എന്നും പ്രതിഭ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം ആദ്യം ചേർന്ന പത്തനംതിട്ട എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റിയിലും മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ സമാന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ വികസന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റി പ്രത്യേക സമിതി രൂപീകരിച്ചു. സമിതി അംഗങ്ങള്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും.