കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് ലഹരി ഉപയോഗം കുത്തനെ ഉയരാന്‍ കാരണമായതായി യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം ലോകമെമ്പാടും ഏകദേശം 275 ദശലക്ഷം ആളുകള്‍ ലഹരി ഉപയോഗിക്കുന്നവരായി മാറിയെന്നാണ് നിഗമനം. യു.എന്‍.ഒ.ഡി.സിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ആഗോള മയക്കുമരുന്ന് വിപണികളുടെ അവലോകനവും, അത് ജനങ്ങളുടെ ആരോഗ്യത്തിലും ഉപജീവനത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് യു.എന്‍.ഒ.ഡി.സി (യുണൈറ്റഡ് നേഷൻസ് ഓഫ് ഡ്രഗ്സ് ആൻഡ് ക്രൈം) പഠനവിധേയമാക്കുന്നത്.
ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം. അതുകൊണ്ട് സാമൂഹികാരോഗ്യം സംരക്ഷിക്കാന്‍ യുവജനങ്ങളെ ബോധവത്കരിക്കണമെന്ന് യു.എന്‍.ഒ.ഡി.സി ഡയറക്ടര്‍ ഗാഡാ വാലി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഞ്ചാവാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ലഹരിവസ്തു. 2019 ല്‍ 200 മില്ല്യണ്‍ പേര്‍ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കണക്ക്. വിവിധ അസുഖങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.