കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെമ്മങ്ങാട് സ്റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നവാസ് എത്തിയത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് പൊലീസ് വിളിപ്പിച്ചിരിക്കുന്നതെന്ന് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ നവാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നവാസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹരിതയിലെ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും, നിയമനടപടികളാരംഭിക്കുകയുമായിരുന്നു. പരാതിക്കാരായ പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ ഹരിതയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 22-ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമര്‍ശമുണ്ടായതായി പരാതിയില്‍ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്സും മറ്റ് വിശദാംശങ്ങളും പോലീസ് ശേഖരിച്ച് വരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ചതിന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഉന്നതാധികാരസമിതി ഹരിത പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഹരിത പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി മാറണമെന്ന് ഹരിത നേതാവ് മുഫീദ തെസ്നി പറഞ്ഞിരുന്നു. പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ്, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയത്. ഹരിത പരാതി നൽകിയത് എതിർ പാര്‍ട്ടികള്‍ക്കെതിരെയോ, പാർട്ടി ഘടകങ്ങള്ക്കെതിരെയോ അല്ല. ഭാരവാഹികളായ ചിലര്‍ക്കെതിരെയാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല. സംഘടനാപരമായ അവകാശങ്ങൾ ലഭിക്കാത്തതുകൊണ്ടുമല്ല. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോഴാണ് ഹരിതയിലെ അംഗങ്ങള്‍ പ്രതികരിച്ചത്. ഇതില്‍ നീതി പ്രതിക്ഷിച്ചിരുന്നുവെന്നും മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.