കോഴിക്കോട്: രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി മാറണമെന്ന് ഹരിത നേതാവ് മുഫീദ തെസ്നി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിത പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി തീരുമാനിച്ചത്. എന്നാല്‍ പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണെന്നും, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയതെന്നും മുന്‍ പ്രസിഡന്റ് കൂടിയായ മുഫീദ തെസ്നി പറഞ്ഞു.
'മാധ്യമം' ദിനപത്രത്തില്‍ 'ഞങ്ങള്‍ പൊരുതും ഹരിത പകര്‍ന്ന കരുത്തോടെയെന്ന' ലേഖനത്തിലാണ് മുഫീദ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന ലീഗിന്റെ നിലപാടിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ തൊഴിലാളികളും, പുരുഷ്യന്മാരെ മുതാലളികളുമാക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതാകണം.
ഹരിത പരാതി നൽകിയത് എതിർ പാര്‍ട്ടികള്‍ക്കെതിരെയോ, പാർട്ടി ഘടകങ്ങള്ക്കെതിരെയോ അല്ല. ഭാരവാഹികളായ ചിലര്‍ക്കെതിരെയാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല. സംഘടനാപരമായ അവകാശങ്ങൾ ലഭിക്കാത്തതുകൊണ്ടുമല്ല. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോഴാണ് ഹരിതയിലെ അംഗങ്ങള്‍ പ്രതികരിച്ചത്. ഇതില്‍ നീതി പ്രതിക്ഷിച്ചിരുന്നു.മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് ഹരിത പിരിച്ചുവിട്ട കാര്യം ഭാരവാഹികള്‍ അറിഞ്ഞത്. സ്ത്രീ വിരുദ്ധ പ്രസ്താവനയെ പാര്‍ട്ടി ഗൗരവകരമായി കാണുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. അച്ചടക്ക ലംഘനം നടത്തിയല്ല ഹരിതയിലെ അംഗങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചത്, അത് ഭരണഘടനാപരമായ അവകാശങ്ങളുടെ ഭാഗമായാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരമൊരു സന്ദേശം വരും തലമുറക്ക് നല്‍കിയില്ലെങ്കില്‍ പിന്നെ കുറ്റബോധം പേറി നടക്കേണ്ടി വരും. ഇത്രയും കാലം കയ്യില്‍ പിടിച്ച പച്ച കൊടി തെറ്റിയിട്ടില്ലായെന്ന് വിശ്വസിക്കുന്നു. ആ പ്രതീക്ഷ മുറുകെപ്പിടിച്ചു തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിത അതിനു ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും, മുഫീദ ലേഖനത്തില്‍ പറയുന്നു.