ആർ എസ് എസിനെയും താലിബാനെയും താരതമ്യം ചെയ്ത ജാവേദ് അക്തറിനെതിരെ ശിവസേന. ആർ എസ് എസിനെയും താലിബാനെയും താരതമ്യം ചെയ്ത ജാവേദ് അക്തറിന്റെ അഭിപ്രായം തീർത്തും തെറ്റാണെന്ന് ശിവസേന മുഖപത്രം സാമ്നിയിലെ എഡിറ്റോറിയലിൽ വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരിലുള്ള ഒരു ഭ്രാന്തും ഇന്ത്യയിൽ അംഗീകരിക്കില്ലെന്ന് ശിവസേന പറഞ്ഞു.
ഹിന്ദു രാഷ്ട്രം എന്ന ആശയത്തെ അനുകൂലിക്കുന്നവർ താലിബാൻ ചിന്താഗതിക്കാരാണെന്ന് പറയാന്‍ കഴിയില്ല. താലിബാനെ പിന്തുണച്ച പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവയ്ക്ക് യാതൊരു വിലയുമില്ല. എന്നാൽ ഇന്ത്യയില്‍ അവസ്ഥ നേരെ മറിച്ചാണ്. ഇവിടെ എല്ലാ തരത്തിലുമുള്ള സഹിഷ്ണുതയുണ്ടെന്നും സേനയുടെ മുഖപത്രം പറഞ്ഞു.
ജനാധിപത്യത്തിന്റെ മറവിൽ ചിലർ സ്വേച്ഛാധിപത്യം കൊണ്ടുവരാൻ ശ്രമിച്ചേക്കാം, എന്നാൽ അതിനും ഒരു പരിധിയുണ്ട്. അതുകൊണ്ട തന്നെ ആർഎസ്എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ശിവസേന അഭിപ്രായപ്പെട്ടു. രാജ്യത്ത് മതഭ്രാന്തും വിദ്വേഷവും വളർന്നുവന്നപ്പോഴെല്ലാം ജാവേദ് അക്തർ മതഭ്രാന്തന്മാരുടെ മുഖംമൂടികൾ വലിച്ചുകീറിയിട്ടുണ്ട്. മൗലികവാദികളുടെ ഭീഷണികൾ വകവെക്കാതെ അദ്ദേഹം വന്ദേമാതരം ആലപിച്ചിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷമായിരുന്നിട്ടും ഇന്ത്യ ഇപ്പോഴും മതേതരമായി തുടരുകയാണ്. ഭൂരിപക്ഷമുള്ള ഹിന്ദുക്കളെയും തുടർച്ചയായി അടിച്ചമർത്തരുതെന്നും ശിവസേന നിലപാട് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജാവേ അക്തർ ആർഎസ്എസിനെയും താലിബാനെയും താരതമ്യം ചെയ്തത്. താലിബാനും ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവർക്കും ഇടയിൽ അസാധാരണമായ സാമ്യം ഉണ്ടെന്നതായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം. ജാവേദ് അക്തമറിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേരത്ത രംഗത്ത് വന്നിരുന്നു. മാപ്പ് പറയുന്നതുവരെ ജാവേദ് അക്തറിന്റെ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കിലെന്ന് ബിജെപി എംഎൽഎ രാംകദം വ്യക്തമാക്കിയരുന്നു.