തിരുവനന്തപുരം: റേഷന്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയ ഖാദി മാസ്ക്കില്‍ 90 ശതമാനവും വ്യാജമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാന ഗ്രാമ വ്യവസായ വകുപ്പ് നല്‍കിയ മാസ്കിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള കണ്ണൂരിലെ ടെക്സ്റ്റൈൽ കമ്മിറ്റി റീജനൽ ലാബിലാണ് പരിശോധന നടത്തിയത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് മാസ്ക് പരിശോധനക്ക് വിധേയമാക്കിയത്.
ഖാദി ബോര്‍ഡില്‍ നിന്ന് ലഭിച്ച നൂറോളം മാസ്കുകളാണ് സപ്ലൈക്കോ പരിശോധനക്കായി കൈമാറിയത്. ഇതില്‍ 10 ശതമാനം മാത്രമാണ് ഖാദിയെന്നാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ബാക്കിയുള്ളവ പോളിസ്റ്റര്‍ അല്ലെങ്കില്‍ മറ്റ് തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ കിറ്റിലും രണ്ടു മാസ്ക് എന്ന കണക്കിൽ 1.72 കോടി മാസ്കിന്റെ ഓർഡറാണ് ഖാദി ബോർഡിനു ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരിയിലെ റേഷന്‍ കിറ്റില്‍ മാസ്ക്ക് വിതരണം ആരംഭിച്ചിരുന്നെങ്കിലും പരാതിയെ തുടര്‍ന്ന് മാസ്ക് വിതരണം നിര്‍ത്തി വെക്കുകയായിരുന്നു. കൊവിഡ് മൂലം പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സംരക്ഷിക്കാന്‍ നല്‍കിയ ഓഡറിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.