സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസുകാരാണ് യഥാർത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിയിരിക്കുന്നതെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. ഇതിന്‍റെ ഭാഗമായാണ് വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ബിജെപിയുടെ നീക്കം. ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്ന അൽപ്പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണിതെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷുകാർക്കെതിരായി ആദ്യമായി ഒരു സായുധ കലാപത്തിന് നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹാജിയാണ്. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനത്തിന് എതിരായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത മതംമാറ്റം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് ചരിത്രം പഠിച്ചവര്‍ക്ക് മനസിലാകും. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതതീവ്രവാദിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളുടെ അജണ്ടയാണ് നടപ്പാന്‍ ശ്രമിക്കുന്നത്.
ബ്രിട്ടീഷുകാർക്കും ഭൂസ്വാമിമാർക്കും എതിരെ ആരംഭിച്ച സമരം നേതാക്കളുടെ വരുതിയ്ക്ക് നിന്നില്ല എന്ന യാഥാർത്ഥ്യവും ഇതോടൊപ്പം എടുത്തു പറയണം. വർഗീയവാദികൾ അതൊരു അവസരമാക്കി നിർബന്ധിത മതപരിവർത്തനവും കൊള്ളയും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. ഈ അപഭ്രംശത്തെ അക്കാലത്തു തന്നെ കമ്മ്യൂണിസ്റ്റു പാർടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ആഹ്വാനവും താക്കീതും എന്ന പ്രസിദ്ധമായ ലേഖനത്തിൽ ഈ എം എസിന്റെ വാക്കുകളെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്തിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാർ മുന്നറിയിപ്പു നൽകിയിരുന്നു. ആ അധ്യായവും ചരിത്രത്തിലുണ്ട്. സാമ്രാജ്യത്തിനും ചൂഷണത്തിനും എതിരായ സമരം കേവലമൊരു സാമുദായിക ലഹളയായി സംഘടിപ്പിക്കപ്പെട്ടാൽ എന്തു സംഭവിക്കുമെന്നും അതിൽ നിന്ന് മുതലെടുക്കുന്നത് ആരായിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാർക്ക് അന്നും ഇന്നും കൃത്യമായ ധാരണയുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
മലബാർ കലാപത്തിന്റെ ആവേശകരമായ ഓർമ്മകളും ആഹ്വാനവും ഏറ്റെടുക്കുന്നതോടൊപ്പം അതിലടങ്ങിയ താക്കീതിന്റെ പാഠവും പ്രധാനമാണ്. മതപരമായി ഉത്തേജിതരാക്കപ്പെട്ട ഏറനാടൻ മാപ്പിളമാരുടെ സമരോത്സുകതയെ ആദരിക്കുമ്പോൾത്തന്നെ, അത്തരം സംഘാടനരീതിയുടെ അനിവാര്യമായ ആപത്തിന്റെ ഗുണപാഠം വിമർശനപരമായിത്തന്നെ ഉൾക്കൊള്ളുകയും വേണം. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ധീരദേശാഭിമാനിമാരുടെ പോരാട്ടവീര്യത്തെയും രാജ്യസ്നേഹത്തെയും ഉജ്വലമായി ഉയർത്തിപ്പിടിച്ചുകൊണ്ടും, സാമ്രാജ്യത്വത്തിനും ഭൂപ്രമാണിമാരുടെ കണ്ണിൽച്ചോരയില്ലായ്മയ്ക്കും എതിരെ ഉയർന്ന രാഷ്ട്രീയകലാപമാണ് മലബാർ ലഹള എന്ന ചരിത്രവസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ടും തന്നെ കമ്മ്യൂണിസ്റ്റുകാർ ഈ സമരരീതിയുടെ ആപത്ത് വർഷങ്ങൾക്കു മുമ്പേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ നിലപാടു തന്നെയാണ് ഇപ്പോഴും.
ആ ആപത്തിന്റെ രക്തസാക്ഷികൾ തന്നെയാണ്, മലബാർ കലാപകാലത്ത് വേട്ടയാടപ്പെട്ട നിരപരാധികളായ ഹിന്ദുക്കൾ. അവർക്കും ചരിത്രത്തിൽ ഇടമുണ്ട്. ഇടതുപക്ഷം അത് അംഗീകരിക്കുന്നതുകൊണ്ടാണ്, മലബാർ കലാപത്തെക്കുറിച്ച് സംഘപരിവാറുകാർ ചമച്ച വ്യാഖ്യാനങ്ങളൊന്നും മലബാറിൽപ്പോലും ഇന്നോളം വിലപ്പോകാത്തത്. ഈ കലാപത്തിന്റെ പേരിൽ വർഗീയ ചേരിതിരിവിന് ആർഎസ്എസും ഹിന്ദു വർഗീയവാദികളും ശ്രമിക്കുന്നത് ഇതാദ്യമായൊന്നുമല്ല. പാളിപ്പോയ ആ ശ്രമങ്ങളുടെ പട്ടികയിൽത്തന്നെയാണ് പുതിയ അടവിന്റെ സ്ഥാനവുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.