അഫ്ഗാനിസ്ഥാനിൽ നിന്ന് ഉക്രെയിൻകാരെ ഒഴിപ്പിക്കാനായി എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ. ഇറാൻ വ്യോമസേനാ മേധാവിയാണ് വിമാനറാഞ്ചൽ വാർത്ത നിഷേധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉക്രെയിൻകാരെ ഒഴിപ്പിക്കാനായി അഫ്ഗാനിസ്ഥാനിലെത്തിയ വിമാനം അജ്ഞാതർ റാഞ്ചിയെന്ന് ഉക്രെയ്ൻ ഉപ വിദേശകാര്യ മന്ത്രി യെവ്ജെനി യെനിനാണ് വെളിപ്പെടുത്തിയത്. റഷ്യൻ വാർത്താ ഏജൻസി ടാസിനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിമാനം ഇറാനിലേക്ക് തട്ടിക്കൊണ്ടു പോയെന്നുമായിരുന്നു റിപ്പോർട്ട്.
ഉക്രേനിയൻ വിമാനം ഇറാനിലേക്ക് തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ ഇറാന്റെ വ്യോമസേന മേധാവി നിരസിച്ചു. ഉക്രേനിയൻ വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി ഇറാനിലെ മഷാദിൽ ഇറങ്ങിയ ശേഷം ഉക്രെയ്നിലേക്ക് പോയെന്ന് ഇറാൻ വ്യോമയാന വക്താവ് പറഞ്ഞു. വിമാനം ഉക്രെയിൻ തലസ്ഥാനമായ കീവിൽ ഉണ്ടെന്നും ഇറാൻ വ്യക്തമാക്കി.
വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് ഉക്രെയ്ൻ ഉപ വിദേശകാര്യ മന്ത്രി യെവ്ജെനി യെനിൻ പറഞ്ഞത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തനായിട്ടില്ല. റഷ്യൻ വാർത്താ ഏജൻസി ടുസുമായി സംസാരിക്കുകയായിരുന്നു യെവ്ജെനി യെനിൻ. വിമാനത്തിന്റെ നിയന്ത്രണം പൂർണമായും ഉക്രെയിന് നഷ്ടമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടു പോയ വിമാനത്തിൽ അജ്ഞാതരായ ആൾക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. അതേസമയം വിമാനം തട്ടിയെടത്തവരുടെ പക്കൽ ആയുധങ്ങളുണ്ടെന്നും ഉക്രെയിൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് വാർത്ത ഇറാൻ നിഷേധിച്ചത്.
31 ഉക്രേനിയക്കാർ ഉൾപ്പെടെ 83 പേരുമായി സൈനീക വിമാനം കീവിലെത്തിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 31 പേരിൽ 12 പേർ സൈനീകരാണ്. അഫ്ഗാനിസ്ഥാനിൽ നൂറോളം ഉക്രെയിൻകാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.