തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ് നൽകി നിയമോപദേശം. പരാതി നല്ല രീതിയില്‍ പരിഹരിക്കാനാണ് പറഞ്ഞതെന്നും, ഇതിന് ഒതുക്കി തീര്‍ക്കണമെന്ന ഉദ്ദേശമില്ലെന്നും നിയമോപദേശത്തില്‍ വ്യകതമാക്കുന്നു. ഇരക്കെതിരെ പരാമര്‍ശമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തേടിയ നിയമോപദേശത്തിന്‍റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.
പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപ്പെട്ടു എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നിരുന്നു. പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത് . പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.
പരാതിക്കാരിയായ യുവതിയുടെ പിതാവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളും എന്‍സിപി നേതാക്കളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിയോടുള്ള പകയാണ് അവരോടുള്ള അതിക്രമത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി പ്രാദേശിക നേതാവിന്റെ മകളായ യുവതിയെ എന്‍സിപി സംസ്ഥാന ഭാരവാഹി കടന്നുപിടിച്ചുവെന്നാണ് കേസ്. പ്രതിയുടെ കടക്കുമുന്നിലൂടെ പോകുകയായിരുന്ന യുവതിയെ കടയ്ക്കകത്തെക്ക് വിളിച്ചുകയറ്റി കൈയ്ക്ക് കടന്ന് പിടിച്ചുവെന്നാണ് പരാതി. ജൂണ്‍ മാസത്തില്‍ പരാതി നല്‍കിയെങ്കിലും കുണ്ടറ പൊലിസ് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല എന്നും പരാതിയുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ പാര്‍ട്ടി വിഷയമാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശാനുസരണം പ്രശ്നത്തില്‍ ഇടപെടുക മാത്രമാണ് മന്ത്രി ചെയ്തതെന്നുമാണ് എന്‍ സി പി യുടെ ഔദ്യോഗിക വിശദീകരണം.