കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ ആദ്യ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരി താലിബാന്‍റെ പിടിയിലായതായി റിപ്പോര്‍ട്ട്. ചെറുത്ത് നില്ക്കാന്‍ താലിബാനെതിരെ ആയുധമെടുത്ത ഗവര്‍ണറാണ് സലീമ. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയപ്പോള്‍ നിരവധി നേതാക്കള്‍ രാജ്യം വിട്ടെങ്കിലും സലീമ അഫ്ഗാനിസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റായിരുന്ന അഷറഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെയാണ് സലീമ പിടിയിലാകുന്നത്.
അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറാകുന്ന ആദ്യ മൂന്ന് വനിതകളില്‍ ഒരാളാണ് സലീമ. പ്രധാന പ്രവിശ്യകള്‍ ചെറുത്ത് നില്‍പ്പില്ലാതെ കീഴടങ്ങിയപ്പോള്‍ ബൽഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായ സലീമ പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഫ്ഗാനിസ്താനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വനിതാ നേതാവായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് ആശങ്കയുണ്ടെന്ന് സലീമ വ്യക്തമാക്കിയിരുന്നു.
താലിബാന്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാവുന്ന വിഭാഗമാണ് ഹസാരെകൾ. സലീമ മസാരിയും ഹസാരെ വിഭാഗമാണ്. അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശത്ത് നിവസിക്കുന്ന ഹസരാജത്ത് എന്നറിയപ്പെടുന്ന വിഭാഗമാണ് ഹസാരകൾ. മംഗോളിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ് ഖാന്റെയും മംഗോളിയൻ പട്ടാളക്കാരുടെയും പിൻഗാമികളാണ് ഹസാരകൾ എന്ന് പറയപ്പെടുന്നു. ഹസാരെ വിഭാഗത്തിൽപ്പെടുന്ന വനിതാ ഉദ്യോഗസ്ഥരെ ഇതിനകം താലിബാൻ തടവിൽ ആക്കിയിട്ടുണ്ട്.