കാബൂള്‍: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ ബാമിയാനിൽ പ്രതിമ തകർക്കൽ പുനരാരംഭിച്ച് താലിബാൻ തീവ്രവാദികൾ. ബാമിയാനിലെ ഹസാര നേതാവ് അബ്ദുൾ അലി മസാരിയുടെ പ്രതിമയാണ് തീവ്രവാദികൾ കഴിഞ്ഞ ദിവസം തകർത്തത്. 1995 ൽ താലിബാൻ കൊലപ്പെടത്തിയ ഹസാര നേതാവാണ് അബ്ദുൾ അലി മസാരി. ഹസാരെയുടെ പ്രതിമ തകർത്ത വിവരം മനുഷ്യാവകാശ പ്രവർത്തകൻ സലീം ജാവേദാണ് പുറത്തുവിട്ടത്. ബമിയാനിലെ കൊല്ലപ്പെട്ട ഹസാര നേതാവ് അബ്ദുൽ അലി മസാരിയുടെ പ്രതിമ താലിബാൻ തകർത്തെന്ന് ജാവേദ് ട്വീറ്ററിൽ കുറിച്ചു. കഴിഞ്ഞ തവണ താലിബാൻ മസാരെയെ വധിച്ചു, ബാമിയാനിൽ ബുദ്ധന്റെ പ്രതിമകളും ചരിത്ര പുരാവസ്തുക്കളും തകർത്തെന്നും ജാവേദ് ട്വിറ്ററിൽ വ്യക്തമാക്കി.
താലിബാന്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാവുന്ന വിഭാഗമാണ് ഹസാരെകൾ. അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശത്ത് നിവസിക്കുന്ന ഹസരാജത്ത് എന്നറിയപ്പെടുന്ന വിഭാഗമാണ് ഹസാരകൾ. മംഗോളിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ് ഖാന്റെയും മംഗോളിയൻ പട്ടാളക്കാരുടെയും പിൻഗാമികളാണ് ഹസാരകൾ എന്ന് പറയപ്പെടുന്നു. ഹസാരെ വിഭാഗത്തിൽപ്പെടുന്ന വനിതാ ഉദ്യോഗസ്ഥരെ ഇതിനകം താലിബാൻ തടവിൽ ആക്കിയിട്ടുണ്ട്. ചാഹർകിന്റിലെ ജില്ലാ ഗവർണർ സലീമ മസാരിയും ഇതിൽ ഉൾപ്പെടുന്നു.
ബാമിയൻ താഴ്വരയിൽ പാറയ്ക്കുള്ളിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമകൾ താലിബാൻ തകർത്തത് ആഗോളതലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2001 മാർച്ചിൽ താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരമാണ് രണ്ട് പ്രതിമകൾ നശിപ്പിക്കപ്പെട്ടത്. ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രതിമകൾ ഗാന്ധാരകലയുടെ ഉത്തമോദാഹരണങ്ങളായിരുന്നു. ഗ്രീക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്നു ബാമിയാനിലെ ശിൽപങ്ങൾ. അഫ്ഗാനിസ്ഥാനുമായി ചൈനയെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുരാതന കച്ചവടപാതയായ സിൽക്ക് റൂട്ടിലാണ് അവയുടെ നിലനിന്നിരുന്നത്.