അഫ്ഗാനിസ്ഥാനിലെ താലിബാനുമായി സഹകരണത്തിന് തയ്യാറാണെന്ന് ചൈന. കാബൂൾ താലിബാൻ തീവ്രവാദികൾ പിടിച്ചടക്കിയതിന് പിന്നാലെയാണ് ചൈനീസ് വക്താവ് പുതിയ അഫ്ഗാൻ ഭരണകൂടത്തോടുള്ള നിലപാട് വ്യക്തമാക്കിയത്. അതേസമയം റഷ്യ അഫ്ഗാനിലെ എംബസി വഴി താലിബാനുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. താലിബാനുമായി ചർച്ചകൾ നടക്കുന്ന വിവരം പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ വക്താവ് സ്ഥിരീകരിച്ചു. കാബൂളിലെ റഷ്യൻ അംബാസിഡർ താലിബനമായി നാളെ ചർച്ച നടത്തുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചെന്നും കാബൂൾ പിടിച്ചെടുത്തെന്നും താലിബാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലോക രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ താലിബാൻ ശ്രമം ആരംഭിച്ചത്. അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു.
അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. 'ഞങ്ങള്‍ ആഗ്രഹിച്ചതിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഇനിമുതല്‍ ആരെയും ഉപദ്രവിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനായി വരുന്ന ജനങ്ങളുടെ വലിയ തിരക്കാണ് കാബൂള്‍ വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.