ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച് നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് 130 കോടി ജനങ്ങളുടെ അഭിമാനമായി മാറിയത്. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് 23 കാരനായ നീരജ്.
മുന്‍ ലോക ജൂനിയര്‍ ജാവലിന്‍ ത്രോ ജേതാവാണ് നീരജ് ചോപ്ര. സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായാണ് ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്. 86.59 മീറ്റര്‍ എറിഞ്ഞ് ഫൈനല്‍ യോഗ്യത നേടിയ നീരജിന് പിറകിലായിരുന്നു ആദ്യ ഘട്ടത്തില്‍ എല്ലാവരും. 1900 ത്തില്‍ പാരീസില്‍ നടന്ന ആദ്യ ആധുനിക ഒളിംപിക്‌സിലായിരുന്നു ഒരു ഇന്ത്യന്‍ താരം അവസാനമായി ട്രാക്കില്‍ മെഡല്‍ നേടിയത്. ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി മല്‍സരിച്ച നോര്‍മന്‍ പിച്ചാര്‍ഡ് 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടിയിരുന്നു.
പിന്നീട് ഒളിംപിക് ട്രാക്കില്‍ ഇന്ത്യയുടെ മികച്ച പ്രകടനം 1960 ലെ റോം ഒളിംപിക്‌സില്‍ മില്‍ഖാ സിംഗ് നേടിയ നാലാം സ്ഥാനവും 1984 -ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. ടി. ഉഷ നേടിയ നാലാം സ്ഥാനവുമായിരുന്നു.
ഇന്ന് നിരജീന്റെ വലിയ പ്രതിയോഗി 2017 ലെ ലോക ചാമ്പ്യന്‍ ജര്‍മനിയുടെ ജോഹന്നാസ് വെറ്ററായിരുന്നു. പക്ഷേ യോഗ്യതാ റൗണ്ടില്‍ നീരജിന്റെ അരികിലെത്താന്‍ ജര്‍മന്‍ താരത്തിനായിരുന്നില്ല. 85.64 മീറ്ററായിരുന്നു യോഗ്യതാ ഘട്ടത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. പക്ഷേ 28 കാരനായ ജര്‍മന്‍കാരന്‍ ഏപ്രിലിനും ജൂണിനും മധ്യേ നിരവധി തലണ 90 മീറ്ററിലധികം എറിഞ്ഞിട്ടുണ്ട്.
നീരജിന് വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട രണ്ട് പേര്‍-പോളണ്ടിന്റെ മാര്‍സിന്‍ ക്രുവോസികി (87.57 മി), റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ട്രിനിഡാഡിന്റെ കെഷ്‌റോണ്‍ വാല്‍ക്കോട്ട് (89.12 മീറ്റര്‍) എന്നിവര്‍ യോഗ്യതാ ഘട്ടത്തില്‍ പുറത്തായിരുന്നു. ലാത്‌വിയയുടെ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ ഗാറ്റിസും ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്ററും ഫൈനലിനില്ല. പാക്കിസ്താനില്‍ നിന്നുള്ള ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് അര്‍ഷാദ് നദീമും മത്സരിച്ചിരുന്നു. പക്ഷെ, സാഹചര്യം പൂര്‍ണമായും നീരജിന് അനുകൂലമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക