ഒളിമ്പിക്ക്സ് അരങ്ങേറുന്ന ടോക്കിയോ നഗരത്തിൽ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം 'മൈറനി' എന്ന പേരിലുള്ള കൊടുങ്കാറ്റ് ടോക്കിയോയിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കിഴക്കൻ തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കന്നത്. ശനിയാഴ്ച രാവിലെ മൈറനി ടോക്കിയോ നഗരത്തിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം.
ഞായറാഴ്ചയാണ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകൾ. അവസാന ദിവസം വാട്ടർ പോളോയും റിഥമിക് ജിംനാസ്റ്റിക്സും ഉൾപ്പെടെയുള്ള മത്സരങ്ങളാണ് നടക്കുക. ഈ രണ്ട് മത്സരങ്ങളും ഇൻഡോർ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ടോക്കിയോയുടെ തെക്കുപടിഞ്ഞാറുള്ള നഗരമായ സുവോക്കയിലും സൈക്ലിംഗ് ട്രാക്ക് റേസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, പുരുഷന്മാരുടെ മാരത്തൺ ഞായറാഴ്ച പുലർച്ചെ വടക്കൻ നഗരമായ സപ്പോറോയിലും നടക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിക്കൂറിൽ 108 കിലോമീറ്റർ വരെ വേഗതയുള്ള മൈറനി കൊടുങ്കാറ്റ് നിലവിൽ കിഴക്കൻ ദിക്കിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റൊരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് കൂടി ജപ്പാനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ ഈ കൊടുങ്കാറ്റ് തായ്‌വാൻ കടലിടുക്കിൽ വീശിയടിക്കുന്നുണ്ട്. ജപ്പാനിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കും, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇതിന്റെ പ്രഹരശേഷി കൂടും.