തിരുവനന്തപുരം: അടുത്ത വർഷം മാർച്ച് മാസത്തോടെ ഗെയ്ൽ 54,000 ഗാര്‍ഹിക പാചക വാതക കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയ ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് പ്രകൃതിവാതകം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഗെയ്ൽ ഒരുക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഗെയ്ൽ വാതക വിതരണത്തിനായുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും, സി.എന്‍.ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2026-ഓടെ വിവിധ ജില്ലകളിലായി 615 സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്‌ലാന്റിക് ഗള്‍ഫ് & പസഫിക് (എ ജി & പി) എന്ന കമ്പനിയെയാണ് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പ്രസ്തുത കമ്പനി പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും, എ ജി & പി എന്ന കമ്പനിയും ചേര്‍ന്ന് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 11 ജില്ലകളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ 3,761 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 2022 മാര്‍ച്ചോടെ 54,000 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.