കോഴിക്കോട്: കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും പിന്നാലെ മുസ്ലീം ലീഗിലും അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ താഴേത്തട്ട് മുതല്‍ പ്രശ്നങ്ങള്‍ രൂക്ഷമാണെന്നും അത് പരിഹരിക്കാന്‍ നേതൃത്വം തയറാകണമെന്നുമുള്ള അഭിപ്രായത്തിന് ശക്തികൂടുകയാണ്. കെ എം ഷാജിയെ അഴീക്കോട് മത്സരിപ്പിച്ചതിനെതിരെയും കെ പി എ മജീദിനെ ഒരു സംഘം നേതാക്കള്‍ ചേര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയും രൂക്ഷ വിമര്‍ശനം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഈ അഭിപ്രായം ഉയര്‍ത്തിയ വിമത നേതാക്കളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിനെതിരെ കാമ്പയിന്‍ നടക്കുന്നത്.
സംസ്ഥാന സെക്രട്ടറി പദത്തില്‍നിന്ന് മുതിര്‍ന്ന നേതാവ് കെ പി എ മജീദിനെ മാറ്റിയത് സംസ്ഥാന സമിതിയറിയാതെയാണ്. ഐഎന്‍എല്ലില്‍ നിന്ന് ലീഗില്‍ ചേക്കേറിയ പി എം എ സലാമിനെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചതും മജീദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതും ഒരുവിഭാഗം നേതാക്കളുടെ നിക്ഷിപ്ത താത്പര്യപ്രകാരമാണ്. അത് പിന്‍വലിച്ച് പുതിയ സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന സമിതി ചേര്‍ന്ന് വീണ്ടും തെരെഞ്ഞെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കം എന്ന വളയമില്ലാതെ ചാടാനാണ് കുഞ്ഞാലിക്കുട്ടിയും വിഭാഗവും ശ്രമിക്കുന്നത് എന്ന വിലയിരുത്തലാണ് കെഎം ഷാജി, പി എം സാദിഖലി തുടങ്ങിയ വിഭാഗത്തിനുള്ളത്. തങ്ങള്‍ക്കനഭിമതരായവരെ ഒതുക്കാന്‍ സിപിഎമ്മിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് പി കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുവെന്ന ആരോപണമാണ് കെ എം ഷാജി ഉയര്‍ത്തുന്നത്. പാര്‍ട്ടികള്‍ക്കിടയിലൂടെ നടക്കുന്ന ബന്ധങ്ങളെക്കുറിച്ച് നേരത്തെ ഷാജി പരസ്യപ്രസ്താവനയും നടത്തിയിരുന്നു. ഇത് പി കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചാണെന്ന് ഷാജിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന കെ എം ഷാജിയെ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടി കയ്യൊഴിഞ്ഞു. സിപിഎം വെട്ടയാടുമ്പോഴും ഷാജിക്ക് പിന്തുണ നല്‍കാന്‍ നേത്രുത്വത്തിലിരിക്കുന്നവര്‍ തയാറായില്ല. തോല്‍ക്കുമെന്നറിഞ്ഞിട്ടും അഴീക്കോട് തന്നെ മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ നിര്‍ബന്ധിക്കുകയാണുണ്ടായതെന്ന് കെ എം ഷാജി, കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അഴീക്കോട് ജയിക്കാന്‍ സാധ്യതയില്ല എന്നും സുരക്ഷിതമായ മണ്ഡലം തരണമെന്നും താന്‍തന്നെ അഭ്യര്‍ത്ഥിച്ചിട്ടും നേതാക്കള്‍ ചെവിക്കൊണ്ടില്ലായെന്നും കെ എം ഷാജി തുറന്നുപറഞ്ഞിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ പി കെ കുഞ്ഞാലിക്കുട്ടി ഖേദം പ്രകടനം നടത്തി രക്ഷപ്പെടുകയാണുണ്ടായത്. ഇത് തനിക്കെതിരായി ഉയര്‍ന്നുവരുന്ന വിമത നീക്കത്തെ ചെറുക്കാനുള്ള തന്ത്രമായാണ് വിമതപക്ഷം കാണുന്നത്. ഷാജിയോടൊപ്പം കുഞ്ഞാലിക്കുട്ടിയടക്കമുള്ളമുള്ള നേതാക്കളോട് അഭിപ്രായവ്യത്യാസം ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ച നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് കാമ്പയിന്‍ നടത്തുന്നത്. ലീഗ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി എടുക്കേണ്ട പല തീരുമാനങ്ങളും ഇപ്പോള്‍ ഒരു കൂട്ടം നേതാക്കള്‍ ഏകപക്ഷീയമായി കൈക്കൊള്ളുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഈ പോക്ക് പാര്‍ട്ടിയെ നശിപ്പിക്കും. സംഘടനാ ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങള്‍ മുന്നണിയിലെ ഘടകകക്ഷി എന്ന നിലയില്‍ ലീഗ് മാതൃകയാക്കണമെന്നും വിമത വിഭാഗം, സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തുന്ന മര്‍മറിങ്ങ് കാമ്പയിനില്‍ പ്രചരിപ്പിക്കുന്നത് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
അതേസമയം കെ പി എ മജീദിനെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന പി എം സാദിഖലിയുടെ ആവശ്യം പി എം എ സലാം വിഭാഗത്തെ കുഞ്ഞാലിക്കുട്ടിയോട് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമര്‍ശകനായിരുന്ന പി എം എ സലാം ഐഎന്‍എല്‍ ടിക്കറ്റില്‍ കോഴിക്കോട് സൌത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈ വിഭാഗത്തെയും തന്റെ സ്വന്തം സ്വാധീനമുപയോഗിച്ച് നിയമസഭാ ടിക്കറ്റ് വാങ്ങിക്കൊടുത്ത പാര്‍ട്ടിയിലെ പുതിയ എം എല്‍ എമാരെയും കൂടെ നിര്‍ത്തി യൂത്ത് ലീഗിലും പാര്‍ട്ടിയിലും ആധിപത്യമുറപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത് എന്നാണ് വിവരം.