കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. പഴയ തോപ്പുംപടി പാലത്തിന് സമീപമാണ് ഇയാൾ ഡ്രോൺ പറത്തിയത്. വടുതല സ്വദേശിയായ യുവാവിനെ നാവികസേനാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഡ്രോണും പിടിച്ചെടുത്തു. തോപ്പുംപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. യൂട്യൂബ് വീഡിയോ നിർമാണത്തിനായാണ് ഇയാൾ ഡ്രോൺ ഉപയോഗിച്ചത്. ഓൺലൈൻ വഴിയാണ് ഡ്രോൺ വാങ്ങിയത്.
ചിത്രീകരിച്ച വീഡിയോ വിശദമായ പരിശോധനക്ക് വിധേയമാക്കും. രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അത്തരം ദൃശ്യങ്ങൾ ലഭിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് കേസ് കൈമാറും. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. യുവാവിന്റെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
പുതിയ നിയമം അനുസരിച്ച് ഡ്രോൺ പറത്തണമെങ്കിൽ പൊലീസിന്റെ അനുമതി ആവശ്യമാണ്. അതീവ സുരക്ഷാ മേഖലകളിൽ ചിത്രീകരണം അനുവദിക്കില്ല. സൈനീക കേന്ദ്രങ്ങൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യാതൊരു വിധ ചിത്രീകരണവും പാടില്ല. പഴയ തോപ്പും പടി പാലത്തിന്റെ എതിർ വശത്താണ് നാവിക ആസ്ഥാനം. തോപ്പുംപടി പുതിയ പാലത്തിനോ പഴയ പാലത്തിനോ സമീപം വാഹനങ്ങൾ ഏറെ സമയം നിർത്തിയിടാൻ പോലും അനുവദിക്കാറില്ല.