തെന്മല: ആചാരത്തിന്‍റെ ഭാഗമായി തമിഴ്‌നാട്ടില്‍ മനുഷ്യശരീരത്തിലെ തല ഭക്ഷിച്ചുവെന്ന് പരാതി. തെങ്കാശിയിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നിരിക്കുന്നത്. സ്വാമിയാട്ടം എന്നറിയപ്പെടുന്ന ആചാരത്തിന്‍റെ ഭാഗമായാണ് മനുഷ്യ ശരീരത്തിലെ തല ഭക്ഷിക്കുന്നത്. സംഭവത്തില്‍ പോലീസ് 10 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 4 പേരാണ് പൂജ നടത്തിയത്. ചടങ്ങ് നടക്കുന്നതിനിടെ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കുലദൈവത്തെ പ്രീതിപ്പെടുത്താന്‍ കര്‍ക്കിടക മാസത്തിലാണ് കുടുംബക്ഷേത്രമായ ശക്തിപോതി സുടലൈ മാട ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ആചാരം നടക്കുന്നത്.
ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമിയാദികള്‍ എന്നറിയപ്പെടുന്ന സ്വാമിമാരാണ് മനുഷ്യ മാംസം ഭക്ഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് തല കൊണ്ടുവരുന്ന ചടങ്ങിന് വേട്ടയെന്നാണ് പറയുക. ഇതിനായി ഗ്രാമത്തിലെ ഏതെങ്കിലും ശ്മശാനത്തില്‍ പകുതി ദഹിപ്പിച്ച ശവശരീരം ഒരുക്കും. ഇതില്‍ നിന്നാണ് ഇവര്‍ ഭക്ഷിക്കാനുള്ള തല കൊണ്ടുവരിക. ഉത്സവത്തിന് അടുത്ത ദിവസങ്ങളില്‍ മരിച്ച ആരുടെയെങ്കിലും മൃതദേഹമാണ് ഇങ്ങനെ പകുതി ദഹിപ്പിച്ച് വേട്ടക്കായി സൂക്ഷിക്കുക. കൊണ്ടുവരുന്ന തലയടക്കമുള്ള ശരീരഭാഗങ്ങള്‍ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് ഭക്ഷിച്ചാണ് സ്വാമിയാട്ടം എന്ന ചടങ്ങ് അവസാനിപ്പിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമിയാദികൾക്കെതിരെ കേസെടുത്തത്. ആരുടെ മൃതദേഹമാണ് ഭക്ഷിക്കാൻ കൊണ്ടു വന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പകുതി കത്തിക്കരിഞ്ഞ മനുഷ്യശരീരം ഏതെങ്കിലും ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്ന് കൊണ്ടുവന്നതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 2019 ലും ക്ഷേത്രത്തിലെ സാമിയാദികൾ ഉത്സവത്തില്‍ മനുഷ്യ തലയോട്ടിയും കൈയും കൊണ്ടുവരുന്ന വീഡിയോയും വൈറലായിരുന്നു. ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലെ സാമിയാദികൾ മതപരമായ ആചാരത്തിന്‍റെ ഭാഗമായി രാത്രികാല ഉത്സവങ്ങളില്‍ ശ്മശാന സ്ഥലങ്ങളിലേക്ക് മൃതദേഹം വേട്ടയാടാൻ പോകാറുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആഘോഷം നടത്തിയതിന് സംഘാടകര്‍ക്കെതിരെയും പോലീസ് കേസെടുത്തു.