ഡല്‍ഹി: നിയമസഭയിലെ കയ്യാങ്കളിക്ക് മാപ്പില്ലെന്ന് സുപ്രീംകോടതി. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി. കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
മന്ത്രി വി. ശിവന്‍കുട്ടി, കെ. ടി. ജലീല്‍, ഇ. പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ, കെ. അജിത്ത് എന്നിവരാണ് വിചാരണ നേരിടേണ്ടത്. കോടതി വിധി അംഗീകരിക്കുന്നുവെന്നും, വിചാരണ വേളയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും, കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ശിവന്‍കുട്ടിയോട് രാജി ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2015 മാർച്ച് 13- ന് ബാർ കോഴ വിവാദത്തിന്‍റെ ഭാഗമായി മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് എം.എൽ.എമാർ നടുക്കളത്തിലിറങ്ങി പ്രതിക്ഷേധിക്കുകയും, നിയമസഭയിലെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത്. ഇതിനെതിരെയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനാലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.