കൊവിഡ് നിയന്ത്രണങ്ങൾ സമയബന്ധിതമായി പിൻവലിക്കാൻ തയ്യാറെടുത്ത് സിംഗപ്പൂര്‍. സെപ്റ്റംബർ മാസത്തോടെ വിദേശ യാത്രികർക്കുള്ള ക്വാറന്റൈൻ പൂർണമായും പിൻവലിക്കും. രണ്ട് മാസത്തിനുള്ളിൽ 80 ശതമാനം ജനങ്ങളുടെയും വാക്സിൻനേഷൻ പൂർത്തിയാകും. ജന ജീവിതം സാധാരണ നിലയിലേക്ക് ഉയർന്ന് രാജ്യം മുന്നോട്ട് കുതിക്കാൻ തയ്യാറായതായി ധനമന്ത്രി ലോറൻസ് വോഗൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞു. വോഗന്റെ പ്രസ്താവന വിപണിയിൽ മികച്ച ചലനമുണ്ടാക്കിയിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡിന്റെയും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് കമ്പനിയായ സാറ്റ്സ് ലിമിറ്റഡിന്റെയും ഓഹരികളിൽ വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
രാജ്യത്തെ ഉയർന്ന വാക്സിനേഷൻ നിരക്കാണ് ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സിംഗപ്പൂര്‍ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. കുത്തിവെപ്പ് സ്വീകരിച്ചവരെ ചടങ്ങുകളിൽ അനുവദിക്കും. അതിർത്തികൾ പൂർണമായും തുറക്കാനാണ് സിംഗപ്പൂര്‍ ലക്ഷ്യമിടുന്നത്. കൊവിഡ് നിയന്ത്രണ വിധേയമായ രാജ്യങ്ങളുമായി ട്രാവൽ കോറിഡോർ സ്ഥാപിക്കും.
ബ്ലൂംബർഗ് ഗ്ലോബർ വാക്സിൻ ട്രാക്കറിന്റെ കണക്ക് പ്രകാരം 50 ലക്ഷത്തിലധികം ജനസഖ്യയുള്ള രാജ്യങ്ങളിൽ വാക്സിനേഷനിൽ എട്ടാം സ്ഥാനത്താണ് സിംഗപ്പൂര്‍. നഗര ജനസംഖ്യയുടെ 75 ശതമാനം ഇതിനകം ഒരു ഡോസ് കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. ആദ്യഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ കൊവിഡിനെ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. എന്നാൽ രണ്ടാം തരംഗത്തിൽ സിങ്കപ്പൂരിനും തിരിച്ചടിയേറ്റു. മെയ് ജൂൺ മാസങ്ങളിൽ ദിനം പ്രതി ആയിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.