ബാംഗ്ലൂര്‍: കര്‍ണാട മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, പാർട്ടി സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റവും ബി.ജെ.പിയുടെ ആലോചനയിലുണ്ട്. അതിനാല്‍ മുതിർന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 17 ശതമാനം ലിംഗായത്ത് വിഭാഗമുള്ള കർണ്ണാടകയിൽ ഈ സമുദായത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാവണമെന്ന ആലോചനയും ഉയര്‍ന്ന് വരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബി. എസ്. യെദ്യൂരപ്പ ഇന്നലെയാണ് രാജി വെച്ചത്. സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലായിരുന്നു യെദ്യൂരപ്പയുടെ രാജി. കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യെദ്യൂരപ്പയുടെ നാടകീയ നീക്കം. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങില്‍ വികാരാധീനനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. നാലുതവണ കര്‍ണാടക മുഖ്യമന്ത്രിയായ ആളാണ് യെദ്യൂരപ്പ എന്നാല്‍ നാലുതവണയും അദ്ദേഹത്തിന് തന്റെ കാലാവധി പൂര്‍ത്തീകരിക്കാനായില്ല.
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ് എന്നാല്‍ അന്ന് താന്‍ കര്‍ണാടക മതിയെന്ന് പറഞ്ഞു എന്നു പറഞ്ഞാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. തന്റെ രാഷ്ട്രീയ ജീവിതം എന്നും അഗ്നിപരീക്ഷയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയും അഴിമതി ആരോപണങ്ങളും മകന്‍ ഭരണത്തിലിടപെടുന്നതുമെല്ലാം യെദ്യൂരപ്പയ്‌ക്കെതിരായ നീക്കത്തിനു കാരണമായി.