ഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 50 ലക്ഷം പേര്‍ മരണപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് എന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ കണക്കുകള്‍ പങ്കുവയ്ച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. 'സത്യം. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ തെറ്റായ തീരുമാനങ്ങള്‍ 50 ലക്ഷം വരുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെയും അച്ഛനമ്മമാരെയും കൊന്നു' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 4.18 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഈ കണക്കിന്റെ പത്ത് ഇരട്ടിയോളമാണ് യഥാര്‍ത്ഥ മരണസംഖ്യ എന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 34 ലക്ഷം മുതല്‍ 49 ലക്ഷം വരെയാകാം ഇന്ത്യയിലെ കൊവിഡ് മരണങ്ങളെന്നാണ് ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ പഠനത്തില്‍ പറയുന്നത്.
അതേസമയം, ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ആരോഗ്യം ഒരു സംസ്ഥാനത്തിന്റെ വിഷയമാണെന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.