ടോക്കിയോ ഒളിമ്പിക് ഗ്രാമത്തിൽ 5 കായിക താരങ്ങൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്നുള്ള ഒരു വനിതാ ജിംനാസ്റ്റും ചെക്ക് റിപ്പബ്ലിക്കിന്റെ ബീച്ച് വോളി താരവുമാണ് കൊവിഡ് ബാധിതരായത്. മത്സരത്തിന് മുന്നോടിയായി പരിശീലനത്തിലായിരുന്നു ജിംനാസ്റ്റ്. അത്ലറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒന്ദ്രെജ് പെറുസിക് എന്നാണ് ബീച്ച് വോളിബോൾ താരത്തിന്റെ പേര്. ഒൻഡ്രെജിന് നിലവിൽ രോഗ ലക്ഷണങ്ങളില്ല. പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറന്റൈനിലേക്ക് ഇയാളെ മാറ്റിയതായി ചെക്ക് ഒളിമ്പിക്ക് കമ്മിറ്റി അറിയിച്ചു. നേരത്തെ ചെക്ക് ടീം ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വിമാനത്താവളത്തിൽ നിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു പോയി.
ദക്ഷിണാഫ്രിക്കയിലെ അണ്ടർ 23 ഫുട്ബോൾ ടീമിലെ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ഉണ്ട്. ഇവരെ ക്വാറന്റൈനില്ക്ക് മാറ്റി. കളിക്കാരായ തബിസോ മോന്യാനെ, കമോഹെലോ മഹ്ലത്സി വീഡിയോ അനലിസ്റ്റ് മരിയോ മാഷ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസേനയുള്ള ഉമിനീർ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് ബാധിതരുടെ എണ്ണം 9 ആയി.
ടോക്കിയോയിലേക്കുള്ള വിമാനത്തിൽ സഹയാത്രികന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് ഒളിമ്പിക് ടീമിലെ 8 പേരെ ഐസൊലേഷനിലേക്ക് മാറ്റി. ആറ് കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫിലെ രണ്ട് പേരുമാണ് ഐസൊലേഷനിൽ ആയത്. ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിമാനത്തിലെ രോഗിയുമായി എട്ടുപേർക്ക് അടുത്ത സമ്പർക്കമുണ്ടായതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഒളിമ്പിക്ക് വില്ലേജിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി അംഗം റ്യു സിയൂങ്-മിനാണ് രോഗം സ്ഥിരീകരിച്ചത്. ജപ്പാനിലെത്തി പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. 2004 ഏഥൻസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് സ്വർണം നേടിയ താരമാണ് റ്യു സിയൂങ്-മിൻ. ഒളിമ്പിക്ക് വില്ലേജിൽ രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെയാളാണ് മിൻ. ഇയാളോട് മുറി വിട്ട് പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ക്വറന്റൈൻ കാലാവധി തീരും വരെ ഇയാൾ ഇവിടെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി വക്താവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ ഐഒസി അംഗങ്ങൾക്കും കൊറോണ വൈറസ് അല്ലെങ്കിൽ രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് വക്താവ് കൂട്ടിച്ചേർത്തു. ഒളിമ്പിക് വില്ലേജിൽ നേരത്തെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് അത്ലറ്റുകൾക്കും ഇവരുടെ സഹായിക്കുമാണ് രോഗം ബാധിച്ചത്. ജപ്പാനിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൂടുതൽ കായിക താരങ്ങൾക്ക് രോഗം പകരുമോയെന്ന് ആശങ്ക ഒളിമ്പിക് വില്ലേജിൽ നിലനിൽക്കുന്നുണ്ട്. കൊവിഡ് പടർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം നടക്കേണ്ട ഒളിമ്പിക്ക് ഈക്കൊല്ലത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് ടോക്കോയോവിൽ ഒളിമ്പിക്സിന് തിരിതെളിയുക.