നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആർഎസ്‌എസ് പ്രത്യയശാസ്ത്രം ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും, ഇവര്‍ മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വെക്കുന്നുണ്ടെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. തുല്യ പൗരന്മാരായി കണക്കാക്കാത്ത പട്ടികജാതിക്കാരെയും ആർഎസ്എസ് ലക്ഷ്യം വെക്കുന്നുണ്ട്. നരേന്ദ്ര മോദി എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീരികളുടെ ബ്രാൻഡ് അംബാസഡറായി സ്വയം ചമയുകയാണെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. പാക് അധീന കശ്മീരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ ഇമ്രാൻ വിമർശിച്ചു പാകിസ്ഥാൻ എന്നും കശ്മീരികൾക്കൊപ്പമാണ്. കശ്മീർ ജനതയുടെ നീതിക്കായുള്ള പോരാട്ടത്തെ പാകിസ്ഥാൻ പിന്തുണക്കും. കശ്മീർ ജനതയുടെ പോരാട്ടം ലോകത്തിന് മുമ്പിൽ എത്തിക്കുന്നതിനായി താൻ അവരുടെ അമ്പാസിഡറായും അഭിഭാഷകനായും പ്രവർത്തിക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി. ജൂലൈ 25-നാണ് പാക് അധീന കാശ്മീരിൽ തെരഞ്ഞെടുപ്പ്.
പാകിസ്ഥാൻ കൊറൊണ പ്രതിസന്ധിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സർക്കാറിന്റെ നയങ്ങളെ ഇമ്രാൻ ന്യായീകരിച്ചു. ഹ്യൂമാനിറ്റി ഫസ്റ്റ് എന്ന തന്റെ സാമ്പത്തിക നയം ഏറെ ഫലപ്രദമാണെന്ന് ഇമ്രാൻ അവകാശപ്പട്ടു. അതേസമയം അഫഗാനിസ്ഥാനിലെ താലിബാൻ സൈന്യത്തിന്റെ അതിക്രമങ്ങളോടുള്ള ചോദ്യങ്ങൾക്ക് ഇമ്രാൻ ഖാൻ മറുപടി പറഞ്ഞില്ല.