പ്രണയവും വിവാഹവും മാതൃത്വവും മിക്ക മലയാള സിനിമകളുടെയും അവിഭാജ്യഘടകമാണ്. എത്രയൊക്കെ പുരോഗമനാത്മക സിനിമകൾ വന്നാലും മലയാളികളായ നാം കാലങ്ങളായി കൊണ്ടുനടക്കുന്ന so called കുടുംബം കോൺസെപ്റ്റ് മാറാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം. പൊതുവില്‍ തന്റേടിയായ, തന്റെ ഇഷ്ടങ്ങൾക്ക് വില കൊടുക്കുന്ന നായികമാർ മലയാള സിനിമകളിൽ കുറവാണ്. ഇനി അഥവാ ഉണ്ടെങ്കിൽ അവരെ മെരുക്കുക എന്നതായിരിക്കും നായകന്റെ പ്രധാന ജോലി. എല്ലാറ്റിലുമുപരി ഒരു പെൺകുട്ടി എപ്പോൾ വിവാഹം കഴിക്കണമെന്നുള്ള തീരുമാനം ഏറിയും കുറഞ്ഞും കുടുംബങ്ങളുടെ കയ്യില്‍ തന്നെയാണ് എന്ന കാര്യം വിസ്മരിക്കാനാവില്ല.
ഈ സവിശേഷ സാഹചര്യത്തിലാണ് 'സാറ'എപ്പോൾ ഗർഭം ധരിക്കണം, അമ്മയാവണം എന്നതൊക്കെ അവൾ മാത്രമാണ് തീരുമാനിക്കേണ്ടത് എന്നുംപറഞ്ഞുകൊണ്ട് ജൂഡ് ആന്റണിയും അന്നയും 'സാറാസു'മായി രംഗപ്രവേശം ചെയ്യുന്നത്. സാറാസ് ഒരു സാറയുടെ മാത്രം കഥയല്ല. അവളെപ്പോലുള്ള നിരവധി പെൺകുട്ടികളുടേതാണ്. മിക്കവാറും ഈ പറഞ്ഞ സാറമാരെല്ലാം വീട്ടുകാരെ അനുസരിച്ച് വിവാഹം ചെയ്തവരോ, തന്നിഷ്ട പ്രകാരം വിവാഹം ചെയ്തവരോ ചെയ്യാനിരിക്കുന്നവരോ ആവാം. എന്നാൽ ഇവിടെ ഉയരുന്ന ഒരു ചോദ്യം നമ്മുടെ അമ്മമാരും അച്ഛന്മാരും ഉൾപ്പെടെ എത്രപേർ അച്ഛനമ്മമാരാവാൻ തയാറെടുത്തിട്ടുണ്ടായിരുന്നിരിക്കും? മതിയായ മുൻകരുതലുകൾ എടുക്കാത്തതിന്റെ പേരിൽ അച്ഛനമ്മമാരായവർ കൂടുതലായിരിക്കും. ഒരു കുഞ്ഞൊക്കെ ആയാൽ ശരിയായിക്കോളും എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. അതെന്താ, അത്ര നിസാരകാര്യമാണോ പേരെന്റ്റിംഗ്? ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. വര്ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന വർക്കാണ് അത്. പത്തിരുപതു വർഷം ഹാർഡ് വർക്ക് ചെയ്തിട്ട് അവസാനം നമുക്കെന്ത് കിട്ടും? ഒന്നും കിട്ടണമെന്നില്ല. മാതൃത്വവും പിതൃത്വവും ആഗ്രഹിക്കുന്നവർ അതുമായി മുന്നോട്ടുപോകട്ടെ, അല്ലാതെ അതിനുവേണ്ടി ഒരാളും മറ്റൊരാളെ നിർബന്ധിക്കെണ്ട കാര്യമില്ല എന്നത് ഉൾക്കൊള്ളേണ്ട വസ്തുത തന്നെയാണ്
ഗർഭചിദ്രം നടത്തുന്നത് കുറ്റബോധം തോന്നേണ്ട കാര്യമാണെന്നും അങ്ങനെ ചെയ്യുന്നവൾ ക്രൂരരാണെന്നുമെല്ലാം പറയുന്ന സിനിമകൾ വന്ന നാട്ടിലാണ് മുൻനിര സിനിമയിലെ നായിക,''കുഞ്ഞ് എപ്പോൾ വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്'' എന്ന് പറയുന്നത്. ഇതെന്റെ ശരീരമാണ് എന്നും അതിന്റെ നിര്‍ണ്ണയവകാശം തനിക്കുതന്നെയാണ് എന്നും പ്രഖ്യാപിക്കുന്നത്. തീർച്ചയായും അംഗീകരിക്കേണ്ട മാറ്റം തന്നെയാണിത്. അവിടെ അവൾക്കു മുന്നിൽ തടസമായി കുടുംബവും നാടും വീടുമൊക്കെ ഉണ്ട്. ആദ്യം അവളോടൊപ്പം നിന്ന ഭർത്താവുവരെ കുഞ്ഞുണ്ടാവുന്നു എന്നറിയുന്നത്തോടെ ട്രാക്ക് മാറ്റുന്നുണ്ട്. സിനിമയുടെ അവസാനം അവളെ അയാൾ പിന്തുണക്കുന്നതായും കാണാം. ചിത്രത്തിന്റെ മേക്കിങ്ങിലെ അപാകതകളെക്കുറിച്ചല്ല മറിച്ച് അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് ചർച്ച ചെയ്യാൻ തോന്നുന്നത്. സിനിമയിൽ എടുത്തു പറയത്തക്ക മറ്റു സവിശേഷതകൾ ഒന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണ്..